ഒരിക്കൽ മഹാ വിഷ്ണുവിനെ കാണാൻ കുറെ മുനിമാർ വന്നു. എന്നാൽ ദ്വാര പാലകരായ ജയനും വിജയനും അവരെ അകത്തേക്ക് കടത്തി വിട്ടില്ല.അതിൽ കുപിതരായ മുനികൾ മൂന്ന് ജന്മങ്ങളിൽ മഹാവിഷ്ണുവിൻറെ ശത്രുക്കളായി ജനിക്കട്ടെയെന്നും വിഷ്ണുവിൻറെ കരങ്ങളാൽ തന്നെ ശാപമോക്ഷം ലഭിക്കട്ടെയെന്നും അവരെ ശപിച്ചു. അങ്ങനെ ജയവിജയന്മാർ ദിതിയെന്ന അസുര സ്ത്രീയിൽ നിന്നും ഹിരണ്ണ്യാക്ഷൻ , ഹിരണ്ണ്യ കശ്യപു എന്ന പേരിൽ ജന്മമെടുത്തു.അതിൽ ഹിരണ്ണ്യാക്ഷൻ മഹാവിഷ്ണു സമുദ്രത്തിനടിയിൽ വച്ച് വധിച്ചു.തൻറെ സഹോദരനെ കൊന്നതിനു പകരം വീട്ടാൻ ഹിരണ്യ കശ്യപു ഒരു മഹാ തപസു ചെയ്തു. വർഷങ്ങൾ നീണ്ടു നിൽക്കുന്ന തപസ്സ്. ഹിരണ്യ കശ്യപുവിന് ഒരു സുന്ദരിയായ ഭാര്യ ഉണ്ടായിരുന്നു. ഹിരണ്യ കശ്യപു തപസ്സു ചെയ്യുന്ന തക്കത്തിന് ഇന്ദ്രദേവൻ അവളെ തട്ടിക്കൊണ്ടു പോയി. എന്നാൽ അവൾ ഗർഭിണി ആയിരുന്നതിനാൽ അവളെ നാരദ മുനിയുടെ ആശ്രമത്തിൽ ഉപേക്ഷിച്ചു. അവിടുത്തെ പ്രാർത്ഥനകളും മന്ത്രങ്ങളും അമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞു പ്രഹ്ലാദൻ കേൾക്കുന്നുണ്ടായിരുന്നു. അങ്ങനെ ആ കുഞ്ഞ് ജനിച്ചപ്പോൾ തന്നെ വലിയ ഭക്തനായിരുന്നു.
ഈ സമയത്ത് ഹിരണ്യ കശ്യപു ഉഗ്ര തപസ്സിലായിരുന്നു. തപസ്സിൽ സംപ്രീതനായ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് എന്ത് വരം വേണമെന്ന് ചോദിച്ചു. സന്തോഷവാനായ ഹിരണ്യ കശ്യപു തന്നെ ഈ ലോകത്ത് വച്ചോ ആകാശത്തിലോ ഭൂമിയിലോ പാതാളത്തിലോ വച്ചോ ബ്രഹ്മദേവനാൽ സൃഷ്ടിക്കപ്പെട്ട ആരും കൊല്ലരുതെന്നും, ഒരായുധത്തിനും തന്നെ കൊല്ലാൻ പറ്റെരുതെന്നും വരം ചോദിച്ചു. വരം നൽകി ബ്രഹ്മാവ് അപ്രത്യക്ഷനായി. വരം ലഭിച്ച ഹിരണ്യ കശ്യപു സ്വർഗ്ഗവും ഭൂമിയും പാതാളവും അടക്കം പതിനാല് ലോകവും തൻറെ കാൽകീഴിലാക്കി.പക്ഷെ തൻറെ മകനായ പ്രഹ്ലാദൻ മഹാവിഷ്ണുവിൻറെ ഭക്തനായത്തിൽ ഹിരണ്യ കശ്യപു വിനു കോപം ഉണ്ടായി. അദ്യേഹം കുഞ്ഞു പ്രഹ്ലാദനെ മഹാവിഷ്ണു മോശക്കാരനാണെന്നു ഉപദേശിച്ചു. എന്നാൽ മിടുക്കനായ പ്രഹ്ലാടനുണ്ടോ അതു കേൾക്കുന്നു. അവൻ വീണ്ടും വിഷ്ണുവിനെ സ്തുതിച്ചു. കുപിതനായ ഹിരണ്യ കശ്യപു പ്രഹ്ലാദനെ വധിക്കാൻ വാളോങ്ങിക്കൊണ്ട് നിൻറെ നാരായണൻ എവിടെയുണ്ടെന്ന് ചോദിച്ചു. എൻറെ ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്ന് മിടുക്കനായ പ്രഹ്ലാദൻ മറുപടി നൽകി. ദേഷ്യം സഹിക്കവയ്യാതെ ഹിരണ്യ കശ്യപു അവിടെ കണ്ട തൂണിൽ ആഞ്ഞടിച്ചു. പൊടുന്നനെ അതിൽ നിന്നും സിംഹത്തിൻറെ തലയും മനുഷ്യൻറെ ശരീരവും ഉള്ള വിഷ്ണുവിൻറെ അവതാരമായ നരസിംഹം പുറത്തു വന്നു

എന്നീട്ട് ഹിരണ്യ കശ്യപുവിനെ തൻറെ മടിയിൽ കിടത്തി നഖം കൊണ്ട് വയറു മാന്തി ക്കീറി കൊന്നു. അങ്ങനെ ഒരു ആയുധവും ഉപയോഗിക്കാതെ ഹിരണ്യ കശ്യപുവിനെ കൊന്ന് മഹാവിഷ്ണു അവനു ശാപമോക്ഷം കൊടുത്തു. ഈ ജയവിജയന്മാർ തന്നെയാണ് പിന്നീട് രാവണനും കുംഭകർണനുമായി ജനിച്ചതും വിഷ്ണുവിൻറെ മറ്റൊരവതാരമായ ശ്രീരാമനാൽ കൊല്ലപെട്ടതും.












